Thursday, February 20, 2014

തോല്പ്പെട്ടിയിലേക്ക് ഒരു യാത്ര.



വിഷു  കഴിഞ്ഞ പിറ്റേദിവസം ഞങ്ങൾ തോൽപ്പെട്ടി വന്യ മൃഗസംരക്ഷനകെന്ദ്രത്തിൽ പോകാൻ തീരുമാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഞാൻ, അച്ഛൻ, അമ്മ,അച്ചാച്ചൻ, അച്ഛമ്മ  എന്നിവരടങ്ങിയ ഒരു ചെറു സംഘം തോല്പ്പെട്ടിയിലേക്കുപുറപ്പെട്ടു .തൊൽപ്പെട്ടിയിലെക്കുള്ള യാത്ര രസകരമായിരുന്നു. വെയിലുണ്ടായിരുന്നെങ്കിലും മരങ്ങൾ ഉള്ളത് കാരണം ചൂടറിഞ്ഞില്ല. ഇടയ്ക്കിടയ്ക്ക്   ഉണങ്ങിയ കുറെ മുളങ്കാടുകൾ  കണ്ടു. ഏകദേശം മൂന്നു മണിയായപ്പോൾ ഞങ്ങൾ അവിടെ എത്തി.പല സ്ഥലങ്ങളിൽ നിന്നായി വന്ന   യത്രക്കാരുടെ  ബഹളമായിരുന്നു  അവിടെ.അച്ഛൻ ടിക്കറ്റെടുക്കുന്നത് വരെ ഞങ്ങൾ  സിമൻറ് ബെഞ്ചിൽ വിശ്രമിച്ചു. 
                            ഞങ്ങൾ ഞങ്ങളുടെ ജീപ്പിലാണ് കാട്ടിലേക്ക് പോയത് . കൂടെ ഒരു ഗൈഡും ഉണ്ടായിരുന്നു. കാട്ടിലൂടെയുള്ള യാത്ര പുതിയൊരു അനിഭവമാണ്‌ എനിക്ക് സമ്മാനിച്ചത്. ഇരു വശത്തും മരങ്ങൾ നിറഞ്ഞ മണ്‍പാതയിലൂടെയായിരുന്നു ഞങ്ങൾ മുന്നോട്ടു പോയത്. ഡ്രൈവർ വളരെ പതുക്കെയാണ്  വണ്ടിയോടിച്ചത് .  ഏകദേശം ഇരുപത്തിയെട്ടു കിലോമീറ്ററോളം ഞങ്ങൾ കാട്ടിലൂടെ സഞ്ചരിച്ചു.


                      ഈ യാത്രയിൽ കുറെ മൃഗങ്ങളെ കാണാൻ കഴിഞ്ഞു .മാന്കൂട്ടങ്ങൾ ,
മയിലുകൾ, ഒരു മരത്തിൽ നിന്ന് വേറൊരു മരത്തിലേക്ക് ചാടുന്ന മലയണ്ണാൻ 
മരകൊമ്പിൽ ഊഞ്ഞാലാടുന്ന കുരങ്ങുകൾ , ജീപ്പിന്റെ ശബ്ദം  കേട്ട് പറന്നു പൊങ്ങുന്ന കാട്ടുകോഴികൾ, വലതും ചെറുതും വലുതുമായ  പലതരം മരങ്ങൾ, വലിയമരത്തിൽ പല ആകൃതിയിൽ കെട്ട് പിണഞ്ഞു കിടക്കുന്ന വള്ളികൾ,ഭീമാകാരമായ തേനീച്ചകൂട്  ഇങ്ങനെ പല കാഴ്ചകളും കണ്ടു.ഞങ്ങൾക്കറിയാത്ത  പല കാര്യങ്ങളും ഗൈഡ് പറഞ്ഞു തന്നു.








ഞങ്ങൾ കാട്ടിൽ ൽ നിന്ന് തിരിച്ചിറങ്ങുമ്പോഴേക്കും വൈകുന്നേരമായി.അന്തരീക്ഷത്തിൽ നേരിയ തണുപ്പ്  വന്നുതുടങ്ങിയിരുന്നു. തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ തിരുനെല്ലി ക്ഷേത്രത്തിലും പോയി.അങ്ങോട്ടുള്ള യാത്രയിൽ റോഡിനടുത്തായി മരങ്ങൾക്കിടയിൽ ഒരു വലിയകാട്ടുപോത്ത്നില്ക്കുന്നത് കണ്ടു. ഡ്രൈവർ വണ്ടി നിർത്തി. 
അച്ഛനും  ഡ്രൈവറും കൂടി അതിന്റെ കുറച്ചു അടുത്തുപോയി ഫോട്ടോ എടുക്കാൻ നോക്കി. പെട്ടെന്ന് അത് തലകുലുക്കിക്കൊണ്ട് മുന്നോട്ടു നോക്കി ഞങ്ങൾ എല്ലാരും പേടിച്ചുപോയി.വേഗംതന്നെ അവിടന്ന് രക്ഷപ്പെട്ടു.



 സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിലാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ഈ ക്ഷേത്രത്തിൽ ബലിയിടൽ ചടങ്ങുകൾ നടക്കാറുണ്ട്. വളരെ മനോഹരമായിരുന്നു കുന്നിൻ മുകളിലെ ക്ഷേത്രം. ക്ഷേത്രം ചുറ്റി നടന്നു കണ്ടതിന് ശേഷം ഞങ്ങൾ പാപനാശിനി കാണാൻ പോയി. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്ന യാത്രക്കാരുടെ സംഘങ്ങൽ ബഹളം കൂട്ടിക്കൊണ്ട് കടന്നു പോകുന്നുണ്ടായിരുന്നു. പാറക്കൂട്ടങ്ങൾക്കും മുളങ്കാടുകൾക്കും  ഇടയിൽ വരണ്ടുണങ്ങിയ പാപ നാശിനി . അവിടെ കുറെ  വാ മൂടിക്കെട്ടിയ കുടങ്ങൾ, ചിതറിക്കിടക്കുന്ന വാടിയപൂക്കൾ....മലമുകളിൽ നിന്ന് പൈപ്പ്‌ലൈൻ വഴി പാപനാശിനിയിലേക്കു  വെള്ളം എത്തിക്കുന്നതും കണ്ടു. 



തിരിച്ചുള്ളയാത്രയിൽ റോഡ്‌ സൈഡിൽ മൂന്നു ആനകൾ  നില്ക്കുന്നത് കണ്ടു. ഡ്രൈവർ  വേഗം വണ്ടിയോടിച്ചു. 
യാത്രകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമുക്കറിയാത്ത ഒരുപാട് കാര്യങ്ങൾ കാണാനും അറിയാനും യാത്രകൾ  സഹായിക്കും.

Saturday, February 8, 2014

ആൻഫ്രാങ്കിന്റെ ഡയറികുറിപ്പുകൾ



ആൻഫ്രാങ്കിന്റെ   ഡയറികുറിപ്പുകൾ



കഴിഞ്ഞ അവധിക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്റെ കണ്ണു നനയിച്ച പുസ്തകമാണ്   ആൻഫ്രാങ്കിന്റെ   ഡയറിക്കുറിപ്പുകൾ ,

            ജര്‍മ്മൻ എകാധിപാതിയായ ഹിറ്റ്ലർ യഹൂദ  ജനതയോട് കാട്ടിയത് അതിഭയങ്കരമായ ക്രൂരതയായിരുന്നു. ഈ ക്രൂരതകൾ ആൻ ഫ്രാങ്കിന്റെ ഡയറി വഴി ലോകം അറിഞ്ഞു.ഹിറ്റ്ലറുടെ ക്രൂരതയിൽ ഇല്ലാതാക്കപ്പെട്ട  അനേകം   കുടുംബങ്ങളിൽ ഒന്നായിരുന്നു   ആൻ ഫ്രാങ്കിന്‍റേത്. വളരെ സന്തോഷത്തോടെയാണ് ആൻഫ്രാങ്കിന്‍റെ കുടുംബം കഴിഞ്ഞിരുന്നത്. പെട്ടന്നാണ് ജര്‍മ്മന്‍കാരുടെ ആക്രമണം തുടങ്ങിയത്. പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാൻ ആനിന്‍റെ കുടുംബത്തിന് ഒളിത്താവളത്തിലേക്ക് മാറേണ്ടിവന്നു. അച്ഛൻ , അമ്മ,ചേച്ചി, മിസ്റ്റർ ഡുസ്സൽ,  മിസ്സിസ് വോണ്‍  ഡാൻ , മിസ്റ്റർ വോണ്‍  ഡാൻ  അവരുടെ മകൻ മിസ്റ്റർ പീറ്റർ വോണ്‍ ഡാൻ എന്നിവരായിരുന്നു ഒളിത്താവളത്തിൽ ഉണ്ടായിരുന്നത്. അവരെ സഹായിക്കാൻ നാല് സഹായികൾ ഉണ്ടായിരുന്നു.സൈനികരുടെ പിടിയിൽ  പെടാതിരിക്കാൻ അവർ കുറെ കഷ്ടപ്പെട്ടു. മിക്കപ്പോഴും വേവിച്ച ഉരുളക്കിഴങ്ങ് മാത്രം തിന്നു വിശപ്പടക്കി. സ്കൂളിൽ ഒന്നും പോകാതെ പുറംലോകം കാണാതെയുള്ള ദിവസങ്ങള് ആനിന്  ദുസ്സഹമായിരുന്നു. അവൾ തന്‍റെ വിഷമങ്ങൾ കിറ്റി എന്ന ഡയറിയിൽ എഴുതിക്കൊണ്ടിരുന്നു.
'മറ്റാരും ഈ ലോകത്തിലില്ലെങ്കിൽ എന്‍റെ ആഗ്രഹങ്ങൾക്കനുസരിച്ചുള്ള ഒരു പെണ്‍കുട്ടിയായിത്തീരാൻ എനിക്ക് കഴിയുമല്ലോ എന്ന് ഞാനാലോചിച്ചുപോകും'എന്നെഴുതിക്കൊണ്ടാണ് ആൻ ഡയറി അവസാനിപ്പിക്കുന്നത്.  ആനും കുടുംബവും  പിടിക്കപ്പെട്ടതിനു ശേഷമാണ് ആനിന്‍റെ ഡയറി ജൂതകുടുംബങ്ങളെ സഹായിച്ചിരുന്ന മീപ്പ്, എല്ലി എന്നീ പെണ്‍കുട്ടികളുടെ കൈകളിൽ  എത്തിച്ചേരുന്നത് .  യുദ്ധത്തിന്‌ ശേഷം ആനിന്‍റെ പിതാവ് തിരിച്ചെത്തുന്നതുവരെ അവർ അത് സൂക്ഷിക്കുന്നു. 

       ഈ പുസ്തകത്തിന്‍റെ അവസാന ഭാഗത്ത്‌ സൈന്യം പിടിച്ചുകൊണ്ടുപോയ ആനിനും മറ്റുള്ളവര്‍ക്കും  എന്ത് സംഭവിച്ചു എന്ന് പറയുന്നുണ്ട്.  മിസ്റ്റർ വാണ്‍ ഡാന്‍ വിഷവാതക പ്രയോഗത്തിന് ഇരയാകുന്നു. ഓട്ടോ ഫ്രാങ്ക് ആശുപത്രിയിലാകുന്നു . പീറ്റർ വാണ്‍ ഡാനെ കുറിച്ച് ഒരുവിവരവും ഇല്ല. ആനിന്‍റെ അമ്മയുടെ മരണത്തിന്  ശേഷം ആനിനേയും ചേച്ചിയെയും ജര്‍മ്മനിയിലെ ബെർഗൻ  ബെൽസനിലെക്കു കൊണ്ടുപോയി. അവിടെ വെച്ച്   രണ്ടു പേർക്കും  ടൈഫസ് പിടിപെട്ടു. തന്‍റെ സഹോദരി കണ്‍മുൻപിൽ പിടഞ്ഞു വീണു മരിക്കുന്നത് കണ്ട  ആൻഫ്രാങ്ക്  മാനസികമായി ആകെ തകരുകയും കുറച്ചു  ദിവസങ്ങൾക്ക് ശേഷം മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. 

ഈ പുസ്തകം എന്നെ വല്ലാതെ  വേദനിപ്പിച്ചു. ആനിന്‍റെ  ജീവിതാവസ്ഥ എന്നെ കരയിച്ചു. സൈനിക ക്യാമ്പിൽ അസാമാന്യ ധൈര്യം കാണിച്ച ആൻ  രക്ഷപ്പെട്ടിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ മോഹിച്ചു.  ഒളിത്താവളത്തിലെ  വിരസത അകറ്റാൻ ആൻ  ഇങ്ങനെ ഒരു ഡയറി എഴുതിയില്ലായിരുന്നെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട മറ്റനേകം പേരെ പോലെ ആനിന്‍റെ  ജീവിതവും ആരും അറിയുമായിരുന്നില്ല...